പി വി ഗംഗാധരൻ പുരസ്‌കാരം വി പി മാധവൻ നായർക്ക്

കോഴിക്കോട് : കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ മലബാർ റീജിയണൽ കൗൺസിൽ പി വി ഗംഗാധരന്റെ പേരിൽ ഏർപ്പെടുത്തിയ സിനിമ രംഗത്തുള്ള സമഗ്ര സംഭവനക്കുള്ള പ്രഥമ പുരസ്‌കാരം നിർമാതാവും വിതരണക്കാരനുമായ വി പി മാധവൻ നായർക്ക് (മുരളി ഫിലിംസ്) നല്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 11111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂൺ അവസാന വാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
1962 മുതൽ മലയാള സിനിമാ രംഗത്ത് സജീവമായ വി.പി. മാധവൻ നായർ മലയാളത്തിൽ എട്ടോളം സിനിമകൾ നിർമിക്കുകയും വിവിധ ഭാഷകളിലായി അറുനൂറ്റി മുപ്പത്തിരണ്ടോളം സിനിമകളും വിതരണം ഏറ്റെടുക്കുകയും ഉണ്ടായി. മാധവൻ നായർ നിർമ്മിച്ച് പുറത്തിറക്കിയ ചമ്പക്കുളം തച്ചൻ, അഴകിയ രാവണൻ, മഴയെത്തും മുമ്പേ, ഇരട്ടക്കുട്ടി കളുടെ അച്ഛൻ തുടങ്ങിയ സിനിമകൾ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും സുപ്പർ ഹിറ്റുകളാണ്. മാധവൻ നായർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എറണാകുളത്തിൻ്റെ മുൻ പ്രസിഡന്റും, മുൻ ജനറൽ സെക്രട്ടറിയും, ഇപ്പോൾ ട്രഷററും ആണ്. സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിൻ്റെ വൈസ് പ്രസിഡന്റാണ്, കേരളാ ഫിലിം ചേംബറിൻ്റെ ഭരണസമിതി അംഗമാണ്, കോഴിക്കോട് എസ്.കെ. സാംസ്കാരിക കേന്ദ്രം, ലയൺസ് ക്ലബ്, എന്നിവയുടെ ഭരണ സമിതി അംഗമാണ്.
ശത്രുഘ്നൻ ചെയർമാനും, സ്വർഗ്ഗചിത്ര അപ്പച്ചൻ, അഡ്വ.എം. രാജൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് മലബാർ റീജിയണൽ കൗൺസിൽ പ്രസിഡന്റ് ഷാജി പട്ടിക്കര, സെക്രട്ടറി സെന്തിൽ രാജേഷ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ തിരക്കഥാകൃത്ത് ശത്രുഘ്നൻ, അഡ്വ.എം. രാജൻ, ഷാജി പട്ടിക്കര സെന്തിൽ രാജേഷ് എന്നിവർ പങ്കെടുത്തു.