യോഗ്യതയില്ലാതെ ചികിത്സ നടത്തി, ഓർത്തോ സർജൻ അറസ്റ്റിൽ

മുംബൈ: മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ഓർത്തോപീഡിക് സർജനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വൊർളിയിലെ വിവിധ ഫൈവ് സ്റ്റാർ ആശുപത്രികളിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അതുൽ വാങ്കെഡെയാണ് പിടിയിലായത്. മതിയായ യോഗ്യതകൾ ഇല്ലാത്ത ഇയാൾ ചികിത്സ നടത്തി ആളുകളുടെ ജീവൻ അപകടത്തിൽ ആക്കിയതിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.അതോടൊപ്പം ഇയാൾ വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും സ്വന്തമാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിനാഷ് സുരേഷ് ഡോക്ടറെ സമീപിച്ചത്.. ഡോക്ടറെ കുറിച്ച് ഓൺലൈൻ വഴി അറിഞ്ഞ അവിനാഷ് കഴിഞ്ഞ നവംബർ 19ന് ഡോ. അതുൽ വാങ്കെഡെയെ കാണാനെത്തി. എന്നാൽ വേദനയെ നിസാരവത്കരിച്ച ഡോക്ടർ ചില വേദന സംഹാരികൾ നൽകുകയും വ്യായാമം നിർദേശിക്കുകയും ചെയ്തു. അവിനാഷിന്റെ ആരോഗ്യനില കൂടുതൽ മോശമായി. ഇക്കാര്യങ്ങളെല്ലാം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് ഡോക്ടർ മറ്റൊരാളുടെ രേഖകൾ ഉപയോഗിച്ചാണ് ആധാർ കാർഡും വോട്ടർ ഐഡിയും പാസ്പോർട്ടും തരപ്പെടുത്തിയതെന്ന വിവരം അവിനാഷിന് ലഭിച്ചത്.ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.