കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
പിണറായി വിജയൻ രംഗത്ത്. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കിഫ്ബി തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ടെന്നും. വരവു ചെലവ് കണക്കും പദ്ധതി രേഖകളും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്തിൻ്റെ കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബി നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികൾ വൈകുന്നു എന്ന ആക്ഷേപം ശരിയല്ലെന്നും. കിഫ്ബി പദ്ധതികൾ വരുമാനദായകമാക്കിയാൽ കേന്ദ്ര വാദങ്ങളെ മറികടക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യൂസർഫീ വരുമാനത്തിൽ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാം. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയും. വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പറഞ്ഞു.