മിഠായിപ്പൊതിയടക്കം 13 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 1 മുതല്‍

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. തയാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സപ്ലൈകോ യോഗത്തില്‍ തീരുമാനമായതായും വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കുള്ള മിഠായിപ്പൊതികളടക്കം 13 ഇനങ്ങളടങ്ങുന്ന കിറ്റാണ് ഇത്തവണ ഓണസമ്മാനമായി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ലഭിക്കുന്നത്.

ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക. ഒരു കിറ്റില്‍ കുട്ടികള്‍ക്കായി 20 മിഠായികള്‍ നല്‍കാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിനു നല്‍കിയിരിക്കുന്ന ശുപാര്‍ശ. അതേസമയം അടുത്ത മാസം ഓണക്കിറ്റ് നല്‍കുന്നതിനാല്‍ ഈ മാസം റേഷന്‍കട വഴി ഭക്ഷ്യക്കിറ്റ് ഉണ്ടാകില്ല.

84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടുമകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ അനുവദിക്കാനും തീരുമാനമായി. 40 ലേറെ റേഷന്‍ വ്യാപാരികളാണ് കോവിഡ് കാലത്ത് മരിച്ചത്. ജനങ്ങളുമായി നേരിട്ട് ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താണ് റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സപ്ലൈകോ നല്‍കിയ ശുപാര്‍ശയിലെ ഇനങ്ങള്‍:

  • പഞ്ചസാര- 1 കിലോ ഗ്രാം (39 രൂപ)
  • വെളിച്ചെണ്ണ അല്ലെങ്കില്‍ തവിടെണ്ണ- 500 മില്ലി ലീറ്റര്‍ (106 രൂപ)
  • ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍- 500 ഗ്രാം (44 രൂപ)
  • തേയില- 100 ഗ്രാം (26.50 രൂപ)
  • മുളകുപൊടി- 100 ഗ്രാം (25 രൂപ)
  • മല്ലിപ്പൊടി- 100 ഗ്രാം (17 രൂപ)
  • മഞ്ഞള്‍പ്പൊടി- 100 ഗ്രാം (18 രൂപ)
  • സാമ്ബാര്‍ പൊടി- 100 ഗ്രാം (28 രൂപ)
  • സേമിയ- ഒരു പാക്കറ്റ് (23 രൂപ)
  • ഗോതമ്ബ് നുറുക്ക് അല്ലെങ്കില്‍ ആട്ട- 1 കിലോ ഗ്രാം (43 രൂപ)
  • ശബരി വാഷിങ് സോപ്പ്- 1 (22 രൂപ)
  • ശബരി ബാത്ത് സോപ്പ് - 1 (21 രൂപ)
  • മിഠായി- 20 (20 രൂപ)
  • തുണിസഞ്ചി- 1 (12 രൂപ)

ചിത്രം: (ഫയൽ)