ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്തു ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ അച്ഛൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിച്ചത്.
സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ അഭിജിത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു . പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും. സംഭവം നടക്കുമ്പോൾ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ തന്‍റെ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്.