ഡോണൾഡ് ട്രംപിന് കുരുക്കായി പുതിയ ഇ മെയിൽ തെളിവുകൾ പുറത്ത്; നിഷേധിച്ച് വൈറ്റ് ഹൗസ്
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ പുതിയ രേഖകൾ പുറത്ത്. എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ മെയിലുകൾ പുറത്തുവിട്ടിരിക്കുന്നത്. എപ്സ്റ്റീന്‍റെ ഇരകൾക്കൊപ്പം ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്നും ഒരു ഇ മെയിലിലെ കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വൈറ്റ് ഹൗസ് രംഗത്തെത്തി, പ്രസിഡന്‍റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രതികരിച്ചത്. എപ്‌സ്റ്റീനുമായോ മാക്‌സ്‌വെല്ലുമായോ ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 15 വർഷത്തിനിടെ എപ്‌സ്റ്റീൻ തന്റെ സഹപ്രവർത്തക ഗിസ്ലൈൻ മാക്‌സ്‌വെല്ലിനും എഴുത്തുകാരൻ മൈക്കിൾ വൂൾഫിനുമായി നടത്തിയ സ്വകാര്യ കത്തിടപാടുകളിൽ ട്രംപിന്റെ പേര് പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. ലൈംഗിക കടത്തിന് ഇരയായ ഒരു സ്ത്രീയുമായി ട്രംപ് മണിക്കൂറുകളോളം സമയം ചെലവഴിച്ചതായും, ക്ലബ്ബിൽ ജോലി ചെയ്തിരുന്ന യുവതികളെ ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് തന്നെ പുറത്താക്കിയെന്നുമടക്കമുള്ള വിവരങ്ങളാണ് ഇ മെയിലിൽ പറയുന്നത്. ട്രംപ് പ്രസിഡന്‍റ് ആകുന്നതിന് മുൻപുള്ളതാണ് ഈ തെളിവുകളെങ്കിലും, അദ്ദേഹത്തിന് പെൺകുട്ടികളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എപ്‌സ്റ്റീൻ സൂചിപ്പിക്കുന്നത് ഗുരുതരമാണെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.