നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമര പൊലീസ് പിടിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.
പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.