സർക്കാർ ആശുപത്രിയിലെ ഗുളികയിൽ സൂചി ; വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡിജിപിക്ക് രേഖാമൂലം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് പറയുന്നത്. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന വ്യാജ പരാതിക്കെതിരെ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിൽ വിതുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും. നിജസ്ഥിതി കണ്ടെത്തണമെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും ലഭിച്ച ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ മേമല സ്വദേശി വസന്തയ്ക്ക് നൽകിയ സി-മോക്സ് ക്യാപ്സ്യൂള്‍ ഗുളികയിലാണ് മൊട്ടുസൂചി കണ്ടെന്ന പരാതി ഉയർന്നത്. സമുഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തുകയും .പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയമുയർന്നിരിക്കുന്നത്.
മരുന്ന് കമ്പനിയിൽ നിന്ന് കെഎംഎസ്‍സിഎൽ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാർമസിയിലൂടെ വിതരണം ചെയ്തത്. സംസ്ഥാനത്ത് കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകൾ ഫാർമസി വഴി നൽകുന്നത് അടുത്തിടെ കർശനമായി നിരോധിച്ചിരുന്നു.
ആന്റി ബയോട്ടിക്ക് മരുന്ന് വിൽപന സംസ്ഥാനത്ത് കുത്തനെ കുറഞ്ഞെന്ന കണക്കും പുറത്തുവന്നിരുന്നു. കച്ചവടം കുറഞ്ഞതോടെ സ്വകാര്യ മരുന്ന് കമ്പനികളുടെ ലോബി, പൊതുസംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് ആരോഗ്യവകുപ്പ് പങ്കുവെച്ചത്. ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡിഎച്ച്എസ് രേഖാമൂലം ഡിജിപിയെ പരാതി അറിയിച്ചിരിക്കുന്നത്.നേരത്തെ മെയ്ൽ വഴിയും വിവരം കൈമാറിയിരുന്നു. ഇതിനകം തന്നെ പൊലീസ് അന്വേഷണം തുടങ്ങി.