കൊച്ചി: ആശാ വർക്കർമാർക്കെതിരെ മന്ത്രി ആർ ബിന്ദു രംഗത്ത്. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പറഞ്ഞു .
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ പ്രസംഗത്തിൽ പ്രതികരിക്കാൻ മന്ത്രി തയാറായില്ല. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നും നല്ല വാർത്തകൾ കൊടുക്കണമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ ബാനറിൽ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പ്രതികരണം. സവർക്കർ എങ്ങനെയാണ് രാജ്യത്തിൻറെ ശത്രു ആകുന്നതെന്നായിരുന്നു ഗവർണറുടെ ചോദ്യം. സവർക്കർ എന്താണ് ചെയ്തതെന്നും ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. We need Chancellor not Savarkar എന്ന ബാനറിലായിരുന്നു ഗവർണർ പ്രതികരിച്ചത്.