നന്തൻകോട് കൂട്ടക്കൊലപാതക കേസ് ; വിധി പറയുന്നത് വീണ്ടും മാറ്റി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ വിധി നിർണയം ഈ മാസം 12- ലേക്ക് വീണ്ടും മാറ്റി .തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വിധി പറയാനായി വീണ്ടും മാറ്റുകയായിരുന്നു.
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിചിരുന്നത് . ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു.