അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്നു ; അമ്മയും മകനും കസ്റ്റഡിയിൽ

ആലപ്പുഴ: പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസ്. പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. സംഭവത്തിൽ തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി സംഭവത്തിൽ രണ്ടും മൂന്നും പ്രതികളാണ്. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. കിരണിന്‍റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കേസിൽ മൂന്ന് പ്രതികളെയും കോടതിയിൽ ഇന്ന് ഹാജരാക്കും. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു.
ഇലക്ട്രീഷ്യൻ എന്ന നിലയിലുള്ള അറിവുകൾ കിരൺ പ്രയോജനപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് വാടയ്ക്കൽ സ്വദേശിയായ ദിനേശനെ മരിച്ച നിലയിൽ സമീപത്തെ പാടത്ത് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. അയൽവാസിയായ കിരൺ തന്‍റെ അമ്മയുടെ സുഹൃത്ത് കൂടിയായ ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.