പാലക്കാട്: വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവം. കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവർ വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയുമായാണ് എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. സംഭവത്തിൽ അമ്മയും മകനും ലഹരിക്കടത്ത് ആരംഭിച്ചത് ഒരുവർഷം മുമ്പാണെന്ന് എക്സൈസ് വ്യക്തമാക്കി.
ഭർത്താവുമായി അകന്നശേഷം കേസിലെ മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശി മൃദുലുമായുണ്ടാക്കിയ സൗഹൃദമാണ് അശ്വതിയെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാക്കിയത്. അശ്വതി ഭർത്താവുമായി പിരിഞ്ഞ ശേഷമാണ് മൃദുലുമായി അടുത്ത ബന്ധമുണ്ടാക്കുന്നത്. മൃദുലിന്‍റെ പ്രേരണയാലാണ് ഇവർ ലഹരി ഉപയോഗം തുടങ്ങിയത്.
മൃദുലാണ് ബംഗലൂരുവിൽ നിന്ന് ലഹരി എത്തിച്ച് അശ്വതിക്ക് നൽകുന്നത്. പിന്നീട് എറണാകുളത്ത് ചില്ലറവിൽപന നടത്തും. കൂട്ടിന് 21 കാരൻ മകനെയും അശ്വതി ഒപ്പം കൂട്ടി. ഉറവിടവും ഇടപാടിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ പ്രതികളെ വിശദമായ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം. പതിവായി ലഹരി കൈമാറിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നാലുപേരുടെയും ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി.
കാറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ചിനും മയക്കുഗുളികക്കും പുറമെ തൂക്കി നൽകാനുള്ള ത്രാസ്, പ്ലാസ്റിക് കവറുകൾ എന്നിവയും എക്സൈസ് കണ്ടെത്തി. പ്രതി മൃദുലിന് സമാനമായ നിരവധി ലഹരിക്കേസുകളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബെംഗളൂരുവിൽനിന്നുള്ള യാത്രയിൽ ബെംഗളൂരുവിനും വാളയാറിനും ഇടയിൽ നിരവധി തവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പിടിയിലായവർ മൊഴി നൽകി.