കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ പണം കവർന്ന സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് നടുറോഡിൽവച്ച് 40 ലക്ഷം രൂപ കവർന്ന സംഭവം. പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി. പന്തീരാങ്കാവിൽ അക്ഷയ ഫൈനാൻസിയേഴ്സിനുമുന്നിൽ ബുധൻ പകൽ ഒന്നോടെയാണ് സംഭവം ഉണ്ടായത്. രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരൻ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. കൈമ്പാലം പള്ളിപ്പുറം മനിയിൽ തൊടിയിൽ ഷിബിൻ ലാൽ (മനു–- 35)ആണ് പ്രതി. സംഭവ സമയം പ്രതി ഓടിച്ചിരുന്ന സ്കൂട്ടർ പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നുമാണ് കണ്ടെത്തിയത്. സുഹൃത്ത് മൂന്ന് മാസംമുമ്പ് പണയത്തിന് നൽകിയ സ്കൂട്ടർ ആണ് കവർച്ച നടത്താൻ ഷിബിൻ ഉപയോഗിച്ചത്.
കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് എത്തിയാണ് പ്രതി കൃത്യം . ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് . കവർച്ചയ്ക്കു പിന്നിൽ വൻ ആസൂത്രണമുള്ളതായി പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് അക്ഷയ ഫൈനാൻസിയേഴ്സിൽ പണയംവച്ച സ്വർണം ടേക്ക് ഓവർ ചെയ്യണമെന്നാവശ്യപ്പെട്ട് ഷിബിൻ ലാൽ രണ്ട് ദിവസം മുമ്പ് രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തിയിരുന്നു . 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണെന്നും ഇത് ഇസാഫിൽ പണയംവയ്ക്കാനാണ് താൽപ്പര്യമെന്നും പറഞ്ഞു . അതിനാൽ ചൊവ്വാഴ്ച ഇസാഫ് ബാങ്ക് അധികൃതർ ഷിബിൻ ലാലിന്റെ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി. ബുധൻ പകൽ ഒന്നോടെ സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലെ ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പം അക്ഷയ ഫൈനാൻസിയേഴ്സിനുമുമ്പിലെത്തി. ഈ സമയമാണ് പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്.
സ്വർണം ടേക്ക് ഓവർ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. ഷിബിൻ ലാൽ അക്ഷയ ഫൈനാൻസിയേഴ്സിൽ സ്വർണം പണയംവച്ചിട്ടില്ലെന്നും സ്വർണം പണയംവച്ച വ്യാജ പണയകാർഡ് നിർമിച്ചതാണെന്നും വ്യക്തമാക്കി. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും. സംഭവത്തിൽ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും . എട്ട് ജീവനക്കാരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുക പൊലീസ് പറഞ്ഞു