ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലുഗു നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഏപ്രിൽ 28ന് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സൂര്യ ഡെവലപ്പേഴ്‌സ്, സുരാന ഗ്രൂപ്പ് എന്നീ രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ ബന്ധമുണ്ടെന്നാരോപിച്ചാണ് മഹേഷ് ബാബുവിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ റിയൽ ഏസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് പ്രമോഷൻ ചെയ്തിരുന്ന മഹേഷ് ബാബു ഇതിൽ 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിച്ചു. ഇതു കൂടാതെ ഏകദേശം 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും കുറ്റകരമായ രേഖകളും ഇഡി ഈ സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു.
നടനെ വിശ്വസിച്ച് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികൾ നിക്ഷേപിച്ച് നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. അനധികൃത ഭൂമി ലേഔട്ടുകൾ, ഒരേ ഭൂമി ഒന്നിലധികം ആളുകൾക്ക് വിൽക്കൽ, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റൽ, ഭൂമി രജിസ്ട്രേഷനെ കുറിച്ചുള്ള തെറ്റായ ഉറപ്പുകൾ എന്നിവയാണ് ഈ സ്ഥാപനങ്ങൾക്കെതിരെയുള്ള കുറ്റം.