തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദ വിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത് കൈവരികളുള്ള കിണറാണെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി പറഞ്ഞു.
രാവിലെ വിവരം അറിഞ്ഞ ഉടൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടാവുകയും . തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ വ്യക്തമാക്കി. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാലാണ് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നത്.