കാണാതായ വ്യവസായി മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറെയും കാണാനില്ല; ഓട്ടോയിൽ പോകുന്ന ദൃശ്യം പുറത്ത്
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരം പുറത്ത്. മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതായിരിക്കുന്നത്.
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കാണുകയും . ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്.
ഏഴാം തീയതി ഭാര്യയുടെ സഹോദരനോട് മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ലോഡ്ജിൽ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെ ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് . കോഴിക്കോട് തലക്കോളത്തൂർ ആണ് രജിത് താമസിക്കുന്നത്