മീന ഗണേഷ് അന്തരിച്ചു: വിട വാങ്ങിയത് അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം
ഷൊർണൂര്‍: സിനിമ,സീരിയൽതാരം മീനഗണേഷ്(81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.
വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മീന ഗണേഷ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. നൂറിലധികം ചിത്രങ്ങളിൽ മീന ഗണേഷ് വേഷമിട്ടിട്ടുണ്ട് . അതിൽ നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധ പിടിച്ച് പറ്റി. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു.
പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് കാലെടുത്ത് വെക്കുന്നത്. അതുപോലെ നാടക രംഗത്ത് എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നടി നേടി.
മീനയുടെ ആദ്യ സിനിമ പിഎ ബക്കറിന്‍റെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എഎന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്. സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകീട്ട് ഷോര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.
ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു എങ്കിലും മറ്റുള്ളവരുടെ സഹായത്താലാണ് അവസാന സമയത്ത് സീരിയല്‍ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയത്. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. പിന്നാലെ ഭർത്താവ് എഎന്‍ ഗണേഷിന്‍റെ മരണത്തോടെ മീനഗണേഷ് തനിച്ചായിരുന്നു.