കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിഎംആര്‍എൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ ഇൻട്രിം സെറ്റിൽമെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ആവശ്യപെട്ടിരിക്കുന്നത്.
ഇതിനിടെ, സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിലെ എസ് എഫ് ഐ ഒ കുറ്റപത്രത്തിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനുള്ള നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകൾ, ശശിധരൻ കർത്ത ഉൾപ്പടെയുള്ളവര്‍ക്ക് അടുത്ത ആഴ്ചയോടെ സമൻസ് അയക്കുമെന്നാണ് വിവരം. അതേ സമയം, കേസിൽ അന്വേഷണം തുടരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രത്തിന് പുറമേ മൊഴികളും രേഖകളും ആവശ്യപ്പെട്ട് കൊച്ചിയിലെ കോടതിയിൽ ഉടൻ അപേക്ഷ നൽകും.