ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം. താരത്തിന് പുരസ്‌കാരം നല്‍കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാക്കറിനെ കൂടി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യും. സംഭവത്തിൽ കായികമന്ത്രി റിപ്പോര്‍ട്ട് തേടി. അതിന് ശേഷം ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനം എടുത്തേക്കും.
നേരത്തേ 12-അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഉണ്ടായിരുന്നില്ല. പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറഞ്ഞത്. എന്നാൽ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മനു ഭാക്കറിന്റെ കുടുംബം വ്യക്തമാക്കി.
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകൾ നേടിയ താരമാണ് മനു ഭാക്കർ. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേടിയിരിക്കുന്നത്. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി മനു ഭാക്കർ . 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിയായമനു ഭാക്കര്‍ (22) 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി മനു ഭാക്കര്‍ മാറി . 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തിയിരുന്നു.