മണിപ്പൂർ രാഷ്ടപതി ഭരണം: മെയ്തി വിഭാഗം എതിർത്തു

ഇംഫാൽ: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പുരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംഭവത്തിൽ മെയ്തി വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു. ഇംഫാല്‍ താഴ്‍വരയില്‍ തീവ്ര മെയ്തെയ് സംഘടനകൾ പ്രതിഷേധിക്കുമെന്ന സൂചനകളും ശക്തമാണ്. ഒപ്പം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു.
ഇന്നലെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. നിയമസഭാ സമ്മേളനം ചേരാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചിരുന്നു. അതിനാലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ബിരേൻ സിങ്ങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിക്കുകയും. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ട് വന്നതോടെയാണ് ബിരേൻ സിങ് പടിയിറങ്ങിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബിരേൻ സിങ് രാജിവെച്ചത്.