തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. സംഭവത്തിൽ തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്. ആന തുമ്പിക്കൈകൊണ്ട് കൃഷ്ണന്കുട്ടിയെ തൂക്കി എറിയുകയായിരുന്നു.
രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് 27 ഓളം പേര്‍ക്ക് പരുക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേര്‍ച്ച നടക്കുന്നത്. നിയമങ്ങള്‍ക്കനുസൃതമായാണ് ആനയെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി.