മലപ്പുറം: ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് മിഠായി പദ്ധതിപ്രകാരം നല്‍കുന്ന ജീവന്‍രക്ഷാമരുന്നായ ഇന്‍സുലിന്‍ വെട്ടിക്കുറച്ചു. ഇതുവരെ ഓരോ കുട്ടിയുടെയും ആവശ്യത്തിനനുസരിച്ചായിരുന്നു മരുന്നും ഉപകരണങ്ങളും നല്‍കിയത്. ഏപ്രില്‍ മുതല്‍ പ്രമേഹത്തിലെ വ്യത്യാസം പരിഗണിക്കാതെ എല്ലാവര്‍ക്കും നിശ്ചിത എണ്ണമാക്കി. ഇന്‍സുലിന്റെ വീര്യം മാറ്റുകയുംചെയ്തു. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിന് സാമ്പത്തിയ ബാധ്യതയുമുണ്ടാക്കുന്നതാണ് നടപടി.
വില കൂടിയതാണ് ഇന്‍സുലിന്‍ കുറയ്ക്കാന്‍ കാരണമായി സാമൂഹികസുരക്ഷാ മിഷന്‍ പറയുന്നത്. അഞ്ചുവയസ്സിനു താഴെയുള്ളവര്‍ക്ക് മാസം ഒരു കാട്രിഡ്ജ് റാപിഡ് ആക്ടിങ് ഇന്‍സുലിനാണ് ഇനി കിട്ടുക. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആറു കാട്രിഡ്ജ് വീതവും. അഞ്ചുവയസ്സിനു മുകളിലുള്ളവര്‍ക്ക് നാല് കാട്രിഡ്ജ് റെഗുലര്‍ ഇന്‍സുലിനാണ് നല്‍കുക.
റെഗുലര്‍ ഇന്‍സുലിന്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ല. കൂടുതല്‍ സമയം ഫലം നീണ്ടുനില്‍ക്കുമെങ്കിലും ഇത് ഷുഗര്‍ ഏറ്റക്കുറച്ചിലടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫെയര്‍ സൊസൈറ്റി പറയുന്നു. തികയാത്ത മരുന്ന് പുറത്തുനിന്നു വാങ്ങി ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും.
കുട്ടികളിലെ പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കാനും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി നല്‍കാനുമായാണ് സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴില്‍ ‘മിഠായി’ പദ്ധതി തുടങ്ങിയത്. കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവന്തപുരം മെഡിക്കല്‍ കോളേജുകളിലും ഒന്‍പത് സാറ്റലൈറ്റ് കേന്ദ്രങ്ങളിലുമാണ് പദ്ധതിയുള്ളത്.
സാമ്പത്തികപ്രതിസന്ധി കാരണം ഇന്‍സുലിന്‍ വിതരണം പലപ്പോഴും മുടങ്ങുകയാണ്. നവംബര്‍ മുതല്‍ നാലുമാസം മിക്ക ജില്ലകളിലും മരുന്ന് കിട്ടിയില്ല. മാസം 4000 രൂപവരെ ഓരോ കുട്ടിക്കും ഇന്‍സുലിന് ചെലവായി. മാര്‍ച്ചില്‍ മരുന്ന് കിട്ടിയെങ്കിലും അടുത്തമാസം മുതല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പാവപ്പെട്ട രക്ഷിതാക്കള്‍.