നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു; മയക്കുവെടിവെയ്ക്കാതെ പുറത്തെത്തിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചിരിക്കുന്നത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സംഭവ സ്ഥലത്തെത്തിച്ചു. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തെത്തി. എന്നാൽ, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു.
ആറര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചിരിക്കുന്നത്. എന്നാൽ പുലിയെ വീണ്ടും നെല്ലിയാമ്പതി മേഖലയിൽ വിടരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധിക്കുകയും . ജനപ്രതിനിധികൾ അടക്കം സ്ഥലത്ത് എത്തി നാട്ടുകാരുമായി സംസാരിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.