കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ നേതാവും മുഖ്യപ്രതിയുമായ മനോജിത് മിശ്ര നടത്തിയത് മനുഷ്യത്യരഹിതമായ ആക്രമണമെന്ന് കണ്ടെത്തൽ. ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കിയതായി പൊലീസ് കോടതിയിൽ അറിയിച്ചു.
സംഭവത്തില്‍ ഫോറന്‍സിക് തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. ആക്രമണ സമയത്ത് പെണ്‍കുട്ടിക്ക് ഇന്‍ഹേലര്‍ നല്‍കിയത് മനുഷ്യത്യരഹിത നീക്കമെന്നും അന്വേഷണ സംഘം പറഞ്ഞു.
പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും സാഹചര്യ തെളിവുകളും, മറ്റ് ഫോറന്‍സിക് പരിശോധന ഫലങ്ങളും പ്രതിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. പ്രതികളുടെ മൊബൈല്‍ ലൊക്കേഷനുകള്‍, സുരക്ഷാ ജീവനക്കാരന്റെ മൊഴി, ഇന്‍ഹേലര്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീനവും തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി ജാമ്യം കോടതി റദ്ദാക്കി. മനോജിത്ത് മിശ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടി കൊല്‍ക്കത്ത അലി പൂര്‍ കോടതി ഉത്തരവിടുകയും ചെയ്തു.
മറ്റ് രണ്ടു പ്രതികളുടെ കസ്റ്റഡി കാലാവധി ജൂലൈ നാലു വരെയും നീട്ടിയിട്ടുണ്ട്. സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.