കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ഇനിവേണ്ടത് കേന്ദ്രമന്ത്രിസഭയുടെ അനുമതി

കോഴിക്കോട്: പാലക്കാട്-മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചു . പദ്ധതിക്കായി 9.526 ഹെക്ടർ വനമുൾപ്പെടെ 134.1 ഹെക്ടർ ഭൂമി ഉപയോഗപ്പെടുത്താനും ബോർഡ് അനുമതിനൽകി.സ്ഥലമേറ്റെടുപ്പ് 95 ശതമാനത്തോളം പൂർത്തിയായ സ്ഥിതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതികൂടി ലഭിചാൽ ദർഘാസ് നടപടികളിലേക്ക് കടക്കാമെന്നും അധികൃതർ പറഞ്ഞു.
സൈലന്റ് വാലി ദേശീയോദ്യാനം ഉൾപ്പെടുന്ന സംരക്ഷിതവനപ്രദേശത്തിന് പുറത്തുള്ള ഭൂമിയാണ് അനുവദിച്ചത്. ഇതിനോട് ചേർന്ന് കിടക്കുന്ന 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതരഭൂമിയും വിട്ടുകിട്ടാൻ ദേശീയ വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി വേണമെന്നതിനാൽ അതിനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ. മാർച്ചിൽ നടന്ന യോഗത്തിലാണ് വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചത്. ഏറ്റെടുക്കുന്ന സ്ഥലം സ്വകാര്യവ്യക്തികളുടെ ഭൂമിയായതിനാൽത്തന്നെ മറ്റുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുംപോലെത്തന്നെയായിരിക്കും ഇതിന്റെയും നടപടികളെന്നും അധികൃതർ സൂചിപ്പിച്ചു.
ദേശീയപാത 66-ൽ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് തുടങ്ങി ദേശീയപാത 544-ൽ പാലക്കാട് മരുതറോഡുവരെ 121 കിലോമീറ്ററാണ് പാത. 7937 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ റോഡിന്റെ പണി പൂർത്തിയായാൽ കോഴിക്കോട്-പാലക്കാട് യാത്ര ഒന്നരമണിക്കൂറുകൊണ്ട് സാധ്യമാവുകയും ചെയ്യും.