കേരള സർവ്വകലാശാലയിലെ ഉത്തര കടലാസ് വിവാദം; അധ്യാപകനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ വിസി നിർദ്ദേശം നൽകി. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലെ അധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. ഏപ്രിൽ നാലിന് സർവകലാശായിൽ ഹാജരാകാനും അധ്യാപകന് നിർദേശം നൽകി.
എന്നാൽ ഒരു വർഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകൾക്ക് ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കേന്ദ്രീകൃത മൂല്യനിർണ്ണയം നിർത്തലാക്കേണ്ടിവന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും, അതേ സംവിധാനം തിരികെ കൊണ്ടുവരണമെന്നും സേവ് യൂണിവേഴ്സിറ്റി ആവശ്യപ്പട്ടു.
ഏപ്രിൽ ഏഴിനാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. ഉത്തര പേപ്പർ നഷ്ടമായത് പാലക്കാട് നിന്നെന്ന് അധ്യാപകൻ സ്ഥിരീകരിച്ചു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകൻ വ്യക്തമാക്കിയിരുന്നു. ഗസ്റ്റ് അധ്യാപകനായ ഇയാൾ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റർ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. സർവകലാശാലയെ വിഷയം അറിയിച്ചതാണെന്നും അധ്യപകൻ വ്യക്തമാക്കി.