കേരള ബജറ്റ് നാളെ: അവസാന ഘട്ട ഒരുക്കത്തിൽ ധനകാര്യ വകുപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സന്പൂർണ ബജറ്റ് നാളെ. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. പ്രഖ്യാപിത ഇടതു നയങ്ങളിൽനിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് മുഴുവൻ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുക . അതുപോലെ വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികളും പരിഗണനയിലുണ്ട്. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വര്‍ദ്ധനവിനും നിര്‍ദ്ദേശങ്ങളുണ്ടാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകൾ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടി നൽകുന്നത് മുതൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട ജനപ്രിയ നിര്‍ദ്ദേശങ്ങൾ എന്തൊക്കെയാകുമെന്നും ബജറ്റ് ഉറ്റു നോക്കുകയാണ്. എന്നാൽ പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ എന്ന ചോദ്യം പക്ഷെ ബാക്കിയാണ്