പി പി ദിവ്യയെ തള്ളി കണ്ണൂർ ജില്ലാ കമ്മിറ്റി; എം വി ജയരാജൻ സെക്രട്ടറി പദവി തുടരും

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനു ഇന്ന് സമാപനം. തളിപ്പറമ്പിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയർ മാർച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടർന്നേക്കുമെന്നാണ് സൂചനകൾ പറയുന്നു. നേരത്തെ 2019-ൽ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ് എം വി ജയരാജനെ താൽക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി ജയരാജൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. നേതൃതലത്തിൽ നടന്ന അവസാനവട്ട കൂടിക്കാഴ്ചകളിൽ എം വി ജയരാജൻ തന്നെ തുടരട്ടെ എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരങ്ങൾ പറയുന്നത്.
ഇന്നലെ പ്രതിനിധികൾ നടത്തിയ പൊതുചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും എം വി ജയരാജനും മറുപടി നൽകി. പി പി ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികൾ പൊതുചർച്ചയിൽ നിലപാട് പറഞ്ഞു. സമ്മേളനത്തിൽ ഉയർന്ന ചർച്ചകളെ പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന് വിമർശിച്ചു കൊണ്ടാണ് ദിവ്യയുടെ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അതേസമയം, ദിവ്യയെ പൂർണ്ണമായും മുഖ്യമന്ത്രി തള്ളിയില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.