കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ കഞ്ചാവ് എത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ പിടിയില്‍. അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാല് പാക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പൊലീസ് പറഞ്ഞു .
കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍, ഒരു മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവും. മറ്റൊരു മുറിയില്‍ നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍ നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. യു.പി.ഐ. വഴി ഇടനിലക്കാര്‍ക്ക് 16,000 രൂപയാണ് കഞ്ചാവിനായി കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്
അതേസമയം, കളമശ്ശേരി പോളിടെക്നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പൊലീസ് നല്‍കിയ സൂചന. അതിനാല്‍ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങി . യു.പി.ഐ. ഇടപാടായി പണം കൈമാറിയെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് വഴി നടത്തിയ അന്വേഷണത്തില്‍ വിതരണക്കാരിലെത്തിയെന്നും സൂചനകള്‍ ഉണ്ട്.