കഠിനകുളം ഭർതൃമതിയുടെ കൊലപാതകം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി.

തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകം. പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയിരിക്കുന്നത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്ന് വാഹനം കണ്ടെത്തുന്നത്.
ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ ആതിരയുടെ നവമാധ്യമ സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത് . സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും.
അതിനിടെ, പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തി. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയതെന്നും. പിന്നീട് മടങ്ങിയെത്തിയിട്ടില്ലെന്നും. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരങ്ങൾ പറയുന്നത്. വീട് പരിശോധിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായുള്ള അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.