ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് കൊണ്ട് ഇസ്രായേൽ ഹമാസ് സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത് . വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്നും. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ വ്യക്തമാക്കി.
സമാധാന കരാറിൻറെ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. പിന്നീട് ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മെയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. കൂടാതെ ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു .
ഇക്കാര്യം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗാസയിൽ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം ഉള്ളത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരങ്ങൾ പറയുന്നത്. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരിക്കുന്നത്.