x
NE WS KE RA LA
Kerala

ഇപ്പോള്‍ പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തത് മഹാഭാഗ്യം!

  • PublishedMarch 18, 2025

പണ്ടൊരു സിനിമയില്‍ പറയുന്നതുപോലെ പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തത് മഹാഭാഗ്യമെന്ന് കരുതേണ്ട അവസ്ഥയാണ്. കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജ് ഹോസ്റ്റലില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ആറുപേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഹോസ്റ്റലിലുള്ള മിക്കവാറും എല്ലാ കുട്ടികളും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിക്കുന്നവരാണെന്ന നിലയ്ക്കാണ് വാര്‍ത്തകള്‍ വരുന്നത്. കോളെജ് പ്രിന്‍സിപ്പല്‍ തന്നെ കുട്ടികള്‍ ലഹരിയുപയോഗിക്കുന്നവാരണെന്ന നിലയ്ക്കാണ് മാധ്യമങ്ങളോട് പ്രതികരണം നടത്തിയതും. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോളിടെക്‌നിക് കോളെജ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് എന്ന വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അഞ്ചും പത്തും ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പോലീസ് കണ്ടെത്തി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പൊതികളാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോളെജ് ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവെത്തിക്കും. അത് കിലോക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വാങ്ങി ഹോസ്റ്റലില്‍ സൂക്ഷിക്കും. അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഒരു കിലോ കഞ്ചാവ് പതിനായിരം രൂപയ്ക്കാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നാണ് വിവരം. ഗ്രാമില്‍ തൂക്കി അഞ്ഞൂറിനും ആയിരത്തിനും ഇവര്‍ വില്ക്കും. കഞ്ചാവ് ഉപയോഗത്തിനൊപ്പം വന്‍തുക കച്ചവടത്തിലും ലഭിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് പ്രധാന കച്ചവടക്കാര്‍. അവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതും. കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവുകടത്തുകാര്‍ സമീപ പ്രദേശങ്ങളിലെ കോളെജ് ഹോസ്റ്റലുകളിലും കഞ്ചാവ് എത്തിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. പിടിയിലായവരുടെ മൊഴിയനുസരിച്ച് നാലുകിലോ കഞ്ചാവാണ് ഇത്തവണ കൊണ്ടുവന്നത്. അതില്‍ രണ്ടുകിലോ മാത്രമേ കണ്ടെത്താനായുള്ളൂ. ബാക്കി രണ്ടുകിലോ മറ്റെവിടേയ്‌ക്കോ കൊണ്ടുപോയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണ് പൊലീസ്.
കഞ്ചാവിന്റെ ഉറവിടം ഏതെന്നും എത്തിയ അളവെത്രയെന്നും അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവര്‍ നല്‍കിയ മൊഴിയനുസരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ നല്‍കുന്ന മൊഴികള്‍ പരസ്പരവിരുദ്ധമാകുന്നതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ചിലപ്പോള്‍ കൂടുതല്‍ അറസ്റ്റും ഉണ്ടാകാം. ഇതില്‍ കാര്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കില്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെയും പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിയും.
മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനുരാജ് എന്ന വിദ്യാര്‍ത്ഥിയും പൂര്‍വ്വവിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിഖ്, കെ എസ് ഷാലിഖ് എന്നിവരും പിടിയിലായതോടെയാണ് ഏറെക്കാലമായി കോളെജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് കച്ചവടം നടത്തിയതായി വ്യക്തമായത്. അനുരാജ് കോളെജ് ഹോസ്റ്റലിലും ക്യാംപസിലും ലഹരി ഇടപാട് നടത്തിയിരുന്നവരിലെ പ്രധാനിയായിരുന്നു. മുഹമ്മദ് ആഷിഖും കെ എസ് ഷാലിഖുമാണ് പ്രധാന ലഹരി ഇടപാടുകാരന്‍. കഴിഞ്ഞ ആറുമാസമായി ഇവര്‍ സ്ഥിരമായി ക്യാംപസിലും ഹോസ്റ്റലിലും കഞ്ചാവ് എത്തിച്ചിരുന്നു എന്നും പ്രതികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ ലഹരി ഉപയോഗം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മൊഴി.
ഹോളി ആഘോഷം പൊടിപൊടിക്കാനാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചത്. അതിനായി വലിയ പണപ്പിരിവും നടന്നിരുന്നു. അതാണ് വിവരം പുറത്താകാന്‍ കാരണം. ആഘോഷങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായതിനാല്‍ കോളേജ് അധികൃതര്‍ അതിനൊന്നും അനുമതി നല്‍കാറില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ വിപുലമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ് പതിവ്. പോളിടെക്‌നിക് പരിസരം കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് സൂചനയുള്ളതിനാല്‍ സംസ്ഥാന പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യനിരീക്ഷണം നടത്തിയിരുന്നു. ഹോളി ആഘോഷത്തിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതയിലായി. പണപ്പിരിവിന് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതോടെ വിവരം പുറത്തുവന്നു. അഞ്ചുഗ്രാമിന്റെ പൊതിക്ക് 500 രൂപയും പത്തുഗ്രാമിന് ആയിരം രൂപയുമാണ് പിരിച്ചത്. സ്ഥലത്തെ പ്രധാന കഞ്ചാവ് വലിയന്മാര്‍ ഷെയര്‍ ഇടാന്‍ തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് അറഞ്ഞതോടെ അവര്‍ ആ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി ചാറ്റുകള്‍ ചോര്‍ത്തി. എപ്പോഴാണ് സാധനം എത്തുന്നതെന്നും ആരുടെ മുറിയിലാണ് വില്‍പ്പനയെന്നും കൃത്യമായി മനസ്സിലാക്കി. ഈ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം പോലീസിന്റെ ഡാന്‍സാഫ് സംഘത്തിന് കൈമാറി. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിയാണ് റെയ്ഡ് നടത്തിയത്.
നിലവില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം പോരടിക്കുന്നുണ്ട്. പിടികൂടിയത് തങ്ങളുടെ ആളുകളെയല്ല എന്നാണ് എസ്എഫ്‌ഐയും കെഎഎസ്‌യുവും പറയുന്നത്. ആരുടെ ആളുകളായാലും ഇത്തരം ലഹരി സംഘങ്ങളെ പിന്തുണയ്ക്കുകയോ സഹായിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിക്കണം. രാഷ്ട്രീയ നേതൃത്വവും ഇവരെ രക്ഷിക്കാന്‍ ഇറങ്ങരുത്. പൊലീസ് ശക്തമായ നടപടിയെടുത്താല്‍ നിലവില്‍ കേരളം അകപ്പെട്ടിരിക്കുന്ന ലഹരിയെന്ന വിപത്തിനെ നല്ലതോതില്‍ തന്നെ നിയന്ത്രിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *