കോട്ടയം : ഇരുപത്തിനാല് ലക്ഷം രൂപയുടെ നിക്ഷേപതട്ടിപ്പുമായ ബന്ധപ്പെട്ട് ചിങ്ങവനത്ത് ഭാര്യയും ഭർത്താവും അറസ്റ്റിൽ. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ വീട്ടിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായിരിക്കുന്നത്. കുറിച്ചി ഇത്തിത്താനം സ്വദേശിനിയിൽ നിന്നും പ്രതികളുടെ ഏവോക എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് ( EVOCA EDUTECH PVT LTD) എന്ന സ്ഥാപനത്തിൽ ടീം മാനേജർ പോസ്റ്റും നിക്ഷേപത്തിന് കൂടുതൽ വരുമാനവും പ്രതികൾ പരാതിക്കാരിക്ക് വാഗ്ദാനം ചെയ്തു.
പരാതിക്കാരി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒക്കെയായി 23,96,327 രൂപ അക്കൗണ്ട് മുഖേനയും ഗൂഗിൾ പേ ആയും പണം നൽകി. എന്നാൽ ജോലിയോ കൊടുത്ത പണമോ തിരികെ കിട്ടാതെ വന്നപ്പോൾ പരാതിക്കാരി ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേ എസ് ഐ വി വി വിഷ്ണു, സി പി ഒമാരായ റിങ്കു, സഞ്ജിത് എന്നിവർ അടങ്ങിയ പൊലീസ് സംഘം മൂവാറ്റുപുഴയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഒന്നാം പ്രതി രമിത്തിനെ കോടതി റിമാൻഡ് ചെയ്തു.