പാക്കിസ്ഥാന് ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി, പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും സിന്ധു നദിയിലെ ഉൾപ്പെടെ ജല ഉപയോഗ കരാർ റദ്ദാക്കാനുമുള്ള തീരുമാനം പാക്കിസ്ഥാന്റെ വാണിജ്യ, വ്യാവസായിക മേഖലയെ സാരമായി ഉലയ്ക്കും.
പാക്കിസ്ഥാനിലെ കാർഷിക മേഖലയുടെ നട്ടെല്ലാണ് സിന്ധു, ഝലം, ചെനാബ് നദികളിൽ നിന്നുള്ള വെള്ളം. വൈദ്യുതി ഉൽപാദനത്തിനും പാക്കിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ നദികളെയാണ്. ഫലത്തിൽ, നദീജലക്കരാറുകൾ നിർത്താനുള്ള ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ സാരമായി വലയ്ക്കും.ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ 2023-24ൽ 8.9% വളർച്ചയോടെ 206.89 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ വാങ്ങിയിരുന്നു. നടപ്പുവർഷത്തെ ആദ്യ 9 മാസത്തിൽ ഇതു 15.34 ശതമാനം വർധിച്ച് 176.31 മില്യൻ ഡോളറുമാണ്. കണക്കുകളിൽ ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും വാണിജ്യബന്ധം നിലയ്ക്കുന്നത് പാക്കിസ്ഥാനു തിരിച്ചടിയാകും.