തിരിച്ചടികാനായി ഒരുങ്ങി ഇന്ത്യ; സിന്ധു നദീജല കരാർ റദ്ദാക്കിയേക്കും

ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം കേന്ദ്ര സർക്കാർ അവസാനിപ്പിക്കാൻ സാധ്യത. അതോടൊപ്പം ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർണായക സന്ദേശം നൽകിയത്.
സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാൾ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡൽഹിയിൽ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലർത്താൻ താൽപര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകാൻ ശ്രമിക്കുന്നത്.