x
NE WS KE RA LA
Kerala

ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് പടിയിറക്കം

ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് പടിയിറക്കം
  • PublishedApril 30, 2025

തൃശൂർ : ബ്രസീലിന് പെലെയും അര്‍ജന്റീനയ്ക്ക് മറഡോണയും ഹോളണ്ടിന് യൊഹന്‍ ക്രൈഫുമൊക്കെ പോലയാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഐഎം വിജയന്‍. അയിനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ എം വിജയന്‍ എന്ന ഇതിഹാസത്തിന്റെ പിറവി കേരളനാട്ടിലെന്നത് നമ്മള്‍ മലയാളികള്‍ക്ക് അലങ്കാരവും അഹങ്കാരവുമാണ്.

ഇപ്പോഴിതാ മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗികമായി പടിയിറങ്ങുകയാണ്. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് വിരമിക്കുന്നത്.

കോച്ച് ടി.കെ ചാത്തുണ്ണിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.സി.രാധാകൃഷ്ണനും നല്‍കിയ കത്തുമായി പൊലീസ് ടീമിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിജയന് പതിനെട്ട് തികഞ്ഞിരുന്നില്ല. പ്രായത്തിനപ്പുറം പ്രതിഭയ്ക്ക് എം.കെ. ജോസഫ് കൈകൊടുത്തു. വിജയനെ അതിഥി താരമായി ടീമിലെടുക്കുകയായിരുന്നു. പന്ത് കാലിലെത്തിയാല്‍ വിജയനോളം മൂപ്പ് മറ്റൊന്നിനുമില്ല.

1987ല്‍ ഹവില്‍ദാറായിട്ടായിരുന്നു നിയമനം. വിജയനും കുടുംബത്തിനും സുരക്ഷിതത്വത്തിന്റെ തണല്‍ കൂടിയായിരുന്നു പൊലീസ് പണി. കേരള പൊലീസ് ടീമിന്റെ ഗോള്‍ഡന്‍ ജനറേഷനും അവിടെ തുടക്കമായി. യു. ഷറഫലി, കുരികേശ് മാത്യു, വി.പി. സത്യന്‍, കെ.ടി ചാക്കോ, സി.വി.പാപ്പച്ചന്‍ , ഐഎം. വിജയന്‍. രാജ്യത്തെ മുഴുവന്‍ ഫോഴ്‌സിനും തടുക്കാന്‍ പറ്റാത്ത ടീമായി മാറി കേരള പൊലീസ് ടീം.

രണ്ട് ഫെഡറേഷന്‍ കപ്പ് നേടിയ പൊലീസ് ടീം 93ലെ കേരളത്തിന്റെ സന്തോഷ് ട്രോഫി നേട്ടത്തിലും നിര്‍ണായക കണ്ണിയായി. ഇതിനിടെ രണ്ട് തവണ ടീം വിട്ട വിജയന്‍ 2011ല്‍ വീണ്ടും പൊലീസ് കുപ്പായമണിഞ്ഞു. അങ്ങനെയുള്ള 38 വര്‍ഷം നീണ്ട വിജയന്റെ പൊലീസ് സര്‍വീസിനാണ് ഇപ്പോൾ അവസാനമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *