സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആശമാർ : 45 ദിവസം നീളുന്ന സമരയാത്രക്ക് കാസർഗോഡ് തുടക്കം

തിരുവനന്തപുരം: രാപ്പകൽ സമരയാത്രയുമായി ആശമാർ. കാസർകോട് മുതൽ തിരുവനന്തപുരംവരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ ആശമാർ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കും . ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം യാത്ര .
സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരം 71 ദിവസം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് ആണ് ആശമാർ പറുന്നത്.ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമരക്കാരോട് സ്വീകരിക്കുന്നത്. പൊതുസമൂഹം ഒന്നടങ്കം ആശസമരത്തെ പിന്തുണച്ചിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ആശമാർ കുറ്റപ്പെടുത്തി.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ആയിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. മേയ് ഒന്നിന് സമരയാത്രയുടെ ഫ്ലാഗ് ഓഫ് നടക്കും. ഓരോ ജില്ലകളിലും രണ്ടോ മൂന്നോ ദിവസങ്ങളിൽ സഞ്ചരിച്ചു തീർക്കുന്ന രീതിയിലാണ് യാത്ര. തെരുവുകളിൽതന്നെ ആയിരിക്കും അന്തിയുറക്കം. 45- ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 17-ന് എല്ലാ ആശമാരുടേയും സാന്നിധ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിച്ചേരും.