ഹെഡ്ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയിൽ സംഘര്‍ഷം

പാലക്കാട്: പാലക്കാട് നഗരസഭയിൽ പ്രതിഷേധം. ഇന്ന് നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടാവുകയും. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കൗണ്‍സിൽ തുടങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായിട്ടില്ല. തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് നഗരസഭ നേതൃത്വം.
അതേസമയം, അനധികൃതമായി കൗണ്‍സിൽ യോഗത്തിൽ ആരെയും കയറ്റിയിട്ടില്ലെന്നും യുഡിഎഫ്, എൽഡിഎഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്നമുണ്ടാകുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. അതിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്‍റെ പേര് മാറ്റണമെന്ന പ്ലക്കാര്‍ഡുകളുമായി ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.
സംഘര്‍ഷത്തിൽ യുഡിഎഫ് കൗണ്‍സിലര്‍ മൻസൂറിന് പരിക്കേറ്റു. രണ്ട് കൗണ്‍സിലര്‍മാര്‍ കുഴഞ്ഞുവീണു. യുഡിഎഫ് കൗണ്‍സിലര്‍ അസനപ്പ, എൽഡിഎഫ് കൗണ്‍സിലര്‍ സലീന എന്നിവരാണ് കുഴഞ്ഞു വീണിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാരെ ചേംബറിൽ നിന്ന് മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ, മാറില്ലെന്ന് ബിജെപിയും വ്യക്തമാക്കി.