തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി റവന്യൂ മന്ത്രി കെ രാജൻ രംഗത്ത്. ശക്തമായി പെയ്യുന്ന മഴയിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും. രാത്രിയാത്രകൾ കഴിവതും ഒഴിവാക്കണമെന്നും . ദുരന്തസാധ്യതയുള്ള ഇടങ്ങളിൽ മഴ ഉണ്ടായാൽ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി നിർദേശം നൽകി.
3950 ത്തിലധികം ക്യാമ്പുകളിൽ 5 ലക്ഷത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ടെന്നും നിലവിൽ രണ്ട് ക്യാമ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ എല്ലാ ജില്ലകളിലെയും അവസ്ഥകൾ യോഗത്തിൽ വിലയിരുത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി കഴിഞ്ഞു. ജില്ലാ കളക്ടർമാർക്ക് വിവിധ സാഹചര്യങ്ങൾ നേരിടാൻ ഓരോ കോടി രൂപ നൽകി. കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്കും പണം അനുവദിച്ചു. പഞ്ചായത്ത് ഒരു ലക്ഷം,
മുനിസിപ്പാലിറ്റികൾക്ക് 3 ലക്ഷം, കോർപ്പറേഷൻ 5ലക്ഷം എന്നിങ്ങനെ നൽകിയിട്ടുണ്ട്. 9 NDRF ടീമുകൾ ജൂൺ ഒന്നു മുതൽ സജ്ജമാകും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ റവന്യൂ ഉദ്യോഗസ്ഥർ ജൂൺ രണ്ടുവരെ അവധി എടുക്കരുതെന്നും മന്ത്രി നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തരുതെന്നും. തെറ്റായ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഒന്നിലേറെ ജില്ലകൾ ബന്ധപ്പെടുന്ന ഇടങ്ങളിൽ ജാഗ്രത നിർദേശം നൽകണം. അപകട മുന്നറിയിപ്പ് കിട്ടിയാൽ മാറാനുള്ള സംവിധാനം ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കെ രാജൻ നിർദ്ദേശിച്ചു .