ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി മന്ത്രിഅന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെ നിന്നും കേരള ഹൗസിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് നൽകി. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്നാണ് ഈ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണമെന്നും, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യങ്ങൾ ഇന്നത്തെ ചർച്ചയിലും മുന്നോട്ട് വെക്കുമെന്നാണ് കരുതുന്നത്.