പകുതി വില തട്ടിപ്പ്; മുഖ്യ സൂത്രധാരൻ ആനന്ദകുമാറോ, അനന്ദു കൃഷ്ണനോ? അന്വേഷിക്കാൻ ഇ ഡി ഒരുങ്ങി

തൃശൂർ: സിഎസ്ആർ തട്ടിപ്പിൽ അനന്തു കൃഷ്ണനെതിരെ തൃശ്ശൂരിൽ പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലുപേർക്ക് സ്കൂട്ടറും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ് .
തൃശ്ശൂർ വടക്കാഞ്ചേരിയിലും മൂന്നു പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതികളിൽ പൊലീസ് നടപടി ഇന്നുണ്ടായേക്കും. കൂടാതെ 48 പേർക്ക് വടക്കാഞ്ചേരിയിൽ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരങ്ങൾ പറയുന്നത്.
അതുപോലെ അനന്തു കൃഷ്ണനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇയാൾ 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തിയിരിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ് ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.
അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു.