പാതി വില തട്ടിപ്പ് കേസ് : ക്രൈ ബ്രാഞ്ച് അന്വേഷണം തുടങ്ങി ; കുരുക്ക് മുറുക്കി പിന്നാലെ ഇ ഡി യും

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം തുടങ്ങി. ജില്ലകളിലെ പരാതികൾ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിൽ നിന്നും വന്ന പരാതികൾ പരിശോധിച്ച് മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കിയ ശേഷമാണ് അന്വേഷണത്തിലേക്ക് കടക്കുക. കൂടാതെ മുഖ്യപ്രതി അനന്തുവിൻ്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാൻഡിലുള്ള അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങുക.
കൂടാതെ പണം വാങ്ങിയ ജനപ്രതിനിധികളുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. തട്ടിപ്പ് പണത്തിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെങ്കിൽ ഇവരെ പ്രതിയാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് കേസിലെ അടുത്ത വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയിൽ സ്കൂട്ടറും, ലാപ്ടോപ്പും, രാസവളവും, തയ്യൽ മെഷീനും വാങ്ങിയവരുടെ മൊഴിയും എടുക്കണം. 65,000 പേർക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാൻ സമയമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവിൽ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.