വിവാദങ്ങൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു . ഡോ. വിവേക് ജോഷി തെരഞ്ഞെടുപ്പ് കമ്മിഷണറുമാകും. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളിയാണ് നിയമനം നടത്തിയിരിക്കുന്നത്. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ആഗ്ര സ്വദേശിയാണ്.
നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചിരിക്കുന്നത്.
ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാർ നിയന്ത്രിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തെരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ എതിർപ്പ് മറികടന്ന് കേന്ദ്രത്തിന്റെ പ്രഖ്യാപനം വരികയും ചെയ്തു.
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയാറാക്കുന്നതിന് ഗ്യാനേഷ് കുമാർ സുപ്രധാന പങ്കുവഹിച്ചിരുന്നു.