ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷകയുടെയും മക്കളുടേയും സംസ്കാരം ഇന്ന്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ജിസ്മോളുടെ സ്വദേശമായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം നടത്തുക. ജിസ്മോളുടേയും മക്കളുടേയും മൃതദേഹങ്ങൾ രാവിലെ 9 മുതൽ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദർശനത്തിന് വെച്ചു.
ഭർതൃ വീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ജിസ്മോൾ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നു. യുവതിയെ ഭർതൃവീട്ടിൽ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്.
മകളെ ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി ജിസ്മോളുടെ അച്ഛൻ പറഞ്ഞു. അതുസംബന്ധിച്ച് വീട്ടിൽ സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്മോളുടെ കുടുംബം വ്യക്തമാക്കി. ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ തോമസ് ( 32 ) മക്കൾ നേഹ മാരിയ ( 4 ), നോറ ജിസ് ജിമ്മി ( 1 ) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്.