പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവം. നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. കൂടാതെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.