വയനാട് : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസിലേക്ക്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി കൊണ്ട് സ്വീകരിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എം എല്‍ എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം ഏറ്റുവാങ്ങിയത്.
ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പറഞ്ഞു .വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബി ജെ പി മാറ്റിയത്.
നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിച്ചു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.