ചാരിറ്റിയുടെ മറവില്‍ ആദ്യം പിരിവ്;പിന്നെയും പണം ചോദിച്ച് ഭീഷണി

കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ തട്ടിപ്പുകള്‍ നടക്കുന്ന വിവരങ്ങള്‍ ധാരാളം പുറത്തുവന്നിട്ടും അതിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരോ പൊലീസോ നടപടിയെടുക്കാത്തത് ഇത്തരക്കാര്‍ക്ക് വളമാകുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒട്ടേറെപ്പേര്‍ വന്‍തുക പിരിച്ചെടുക്കുന്ന വിവരം മിക്കവാറും ദിവസങ്ങളില്‍ പുറത്തുവരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് പണപ്പിരിവ് ഏറെയും നടക്കുന്നത്. ചികിത്സാ സഹായത്തിന് കോടികള്‍ പിരിച്ചുനല്കിയ ശേഷം പ്രതിഫലമായി ലക്ഷങ്ങള്‍ വിലവരുന്ന ഇന്നോവ കാര്‍ ചാരിറ്റി പ്രവര്‍ത്തകന് സമ്മാനിക്കുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മലബാര്‍ മേഖലയില്‍ ചിരിറ്റിയുടെ മറവില്‍ വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പകല്‍പോലെ വ്യക്തമാണ്. പലരും നിര്‍ബന്ധിത പിരിവും ഭീഷണിയും സ്ഥിരമാക്കിയിട്ടുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രമുഖ മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനായി വലിയൊരു തുക വാങ്ങിയെടുത്തതിന് ശേഷം വീണ്ടും ഭീഷണി ഉയര്‍ത്തിയിരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ആദ്യം വൃക്കരോഗിയെ സഹായിക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. ഇപ്പോള്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കാനെന്ന പേരിലാണ് ലക്ഷങ്ങളുടെ പിരിവിനിറങ്ങിയത്. ഇതിന്റെ വിശദീകരണങ്ങള്‍ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് ഏതാനും ആളുകള്‍ നടത്തിയിരുന്ന ചാരിറ്റി പിരിവ് ഇന്ന് വ്യാപകമായ നിലയില്‍ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പഞ്ചായത്തുകള്‍ തോറും ചാരിറ്റി പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി പണപ്പിരിവിനിറങ്ങിയിട്ടുണ്ട്. റോഡരികില്‍ ബക്കറ്റ് പിരിവുമുതല്‍ സാമൂഹികമാധ്യമങ്ങളിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായം ആവശ്യപ്പെടുന്നവരും ഏറെയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാരിറ്റി തന്നെ തൊഴിലായി സ്വീകരിച്ച് സ്ഥിരമായി വന്‍ തുകകള്‍ പിരിച്ചെടുക്കുകയും അതോടൊപ്പം അത്യാഢംബ ജീവിതം നയിക്കുകയും ചെയ്യുന്നവരും ഉണ്ട്. ഇവരെ കണ്ടാണ് ഈ മേഖലയിലേക്ക് പുതിയ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതും സ്ഥാപനങ്ങളെയും പ്രമുഖ വ്യക്തികളെയും സമീപിച്ച് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും കണ്ടുവരുന്നത്.