അരീക്കോട് സെവൻസ് ഫുൾബോൾ മത്സരത്തിനിടെ വെടിക്കെട്ട് അപകടം : സംഘാടകർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗിച്ച സംഭവം. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ നാൽപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് അരീക്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.
സെവൻസ് ഫുട്ബോളിന്റെ ഫൈനലിലാണ് അപകടം ഉണ്ടായത്. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരിന്നവർക്ക് നേരെ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു. ടൂർണമെൻ്റിൻ്റെ ഫൈനലിന് മുന്നോടിയാണ് കരിമരുന്ന് പ്രയോഗം നടന്നത്.
പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണാണ് കാണികൾക്ക് പൊള്ളലേറ്റത്. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു ഫൈനൽമത്സരം. ഗാലറിയും കവിയുന്ന തരത്തിൽ കാണികൾ എത്തുകയും ചെയ്തിരുന്നു. ചൈനീസ് പടക്കമാണ് പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.