കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം: കുട്ടമ്പുഴയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. പിണവൂർക്കുടി സ്വദേശി ചക്കനാനിക്കൽ പ്രകാശനാണ് മരിച്ചത്. പ്രകാശന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടമ്പുഴ ഉരുളൻ തണ്ണിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് ആളുകൾക്കൊപ്പം തുരത്താനിറങ്ങിയതായിരുന്നു പ്രകാശൻ. ഇതിനിടെ ആന ആക്രമിക്കാൻ വരുന്നത് കണ്ട് ഭയന്നോടിയ പ്രകാശൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉരുളൻതണ്ണിയിൽ എൽദോസിനെ കാട്ടാന കൊലപ്പെടുത്തിയതിനു ശേഷം സോളാർ തൂക്കുവേലിയും കിടങ്ങുമൊക്കെ വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴും സൗരോർജ്ജ വേലി നിർമ്മാണം പൂർത്തിയായിട്ടില്ല. കിടങ്ങുകളുടെ നിർമ്മാണം ഒരുഭാഗത്ത് പുരോഗമിക്കുമ്പോഴും കാട്ടാനകൾ വ്യാപകമായി കൃഷിയിടത്തിലിറങ്ങുന്നുണ്ട്.