ആലപ്പുഴയിൽ വീടിനു തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ച സംഭവം; മകൻ കുറ്റം സമ്മതിച്ചു

ആലപ്പുഴ: ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ച സംഭവം. മകൻ വിജയൻ കുറ്റം സമ്മതിച്ചു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടുവെന്ന് കസ്റ്റഡിയിലുള്ള മകൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണു മരിച്ചത്.
ഇന്ന് പുലർച്ചെയാണു സംഭവം നടന്നത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിത്തത്തിൽ ദുരൂഹത തോന്നിയ പൊലീസ്, മകൻ വിജയനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടാതെ വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ സ്ഥിരമായി വൃദ്ധ ദമ്പതികൾക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നുവെന്ന് കൊച്ചുമകൻ വിഷ്ണുവും പറഞ്ഞു. സ്വത്തുതർക്കം നിലനിന്നിരുന്നതായും രണ്ടുദിവസം മുൻപും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നു എന്നും വിഷ്ണു പറഞ്ഞു.